നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Thursday, December 1, 2011

വെള്ള വസ്ത്രങ്ങളില്‍ വിങ്ങും ഹൃദയങ്ങള്‍ ! - 1

കടപ്പാട്:മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ പരമ്പര 




യുദ്ധഭൂമിയില്‍ മുറിവേറ്റുപിടയുന്നവരെ മെഴുകുതിരിവെട്ടത്തില്‍ ശുശ്രൂഷിച്ച ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരെന്നാണ് അവര്‍ക്കുള്ള വിശേഷണം. വെള്ളവസ്ത്രങ്ങളണിഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി മുന്നിലെത്തുന്ന നഴ്‌സുമാരുടെ സേവനം എന്നും വാഴ്ത്തപ്പെടുന്നതാണ്.

എന്നാല്‍, അവരുടെ ദുസ്സഹമായ തൊഴില്‍ ജീവിതത്തെക്കുറിച്ചും തീരാസങ്കടങ്ങളെക്കുറിച്ചും അറിയാന്‍ അധികമാരും മിനക്കെടാറില്ല. കേരളത്തില്‍ അവകാശത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവര്‍ക്ക് പുറംനാടുകളിലെ ആസ്പത്രികളില്‍ വിങ്ങലടക്കി തൊഴിലെടുക്കുന്ന നഴ്‌സുമാരെക്കുറിച്ച് വേവലാതിപ്പെടാന്‍ സമയവുമില്ല. നഴ്‌സുമാര്‍ മലയാളികള്‍ മാത്രമല്ല. പക്ഷേ, ഈ രംഗത്തു തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഡല്‍ഹിയില്‍ മാത്രം അരലക്ഷത്തിലേറെയാണ് മലയാളി നഴ്‌സുമാരുടെ എണ്ണം. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ മറ്റു പ്രധാനനഗരങ്ങളില്‍ ജോലിനോക്കുന്ന നഴ്‌സുമാരിലും ബഹുഭൂരിപക്ഷം മലയാളികളാണ്. ഇവിടങ്ങളില്‍ നിന്ന് വിദേശങ്ങളിലേക്ക് ചേക്കേറുന്നവരുമേറെ.

കേരളത്തിലെ സ്വകാര്യആസ്പത്രികളില്‍ 5000 രൂപയെങ്കിലും തികച്ചു ശമ്പളം ലഭിക്കാത്തതിനാല്‍ മറുനാടുകളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുന്ന മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണോ? കഴിഞ്ഞമാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ഇടുക്കി സ്വദേശി ബീന ബേബി ബാക്കിയാക്കിയ ഉത്തരം 'സുരക്ഷിതരല്ല' എന്നാണ്. ബീനയെപ്പോലുള്ളവര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു? മുംബൈയിലും കൊല്‍ക്കത്തയിലും ഡല്‍ഹിയിലേതുപോലെ നഴ്‌സുമാര്‍ എന്തിന് തെരുവിലിറങ്ങുന്നു?

' മഹാനഗരങ്ങളില്‍ മലയാളി നഴ്‌സുമാര്‍ നേരിടുന്ന തൊഴില്‍പ്രശ്‌നങ്ങളിലേക്ക് ഒരന്വേഷണം. 

പണിനിര്‍ത്താനും കൊടുക്കണം പണം


''അമ്മ മരിച്ചെന്ന് ഞങ്ങള്‍ക്കെങ്ങനെ അറിയാന്‍ പറ്റും? മരിച്ചെങ്കില്‍ത്തന്നെ അതു നിന്റെ അമ്മയാണെന്ന് എങ്ങനെ ഉറപ്പിക്കും?'' -ഊണും ഉറക്കവും നോക്കാതെ ജോലിയെടുക്കുന്ന സ്ഥാപനത്തിലെ മേലധികാരികളുടെ ചോദ്യത്തിനു മുന്നില്‍ ആശ സ്തംഭിച്ചു നിന്നു. കരുണ വറ്റിയ ഹൃദയങ്ങളില്‍ നിന്നുള്ള തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഒന്നുറക്കെ കരയാന്‍ പോലുമാവാതെ... ജീവനെപ്പോലെ സ്‌നേഹിച്ച അമ്മ പോയതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അതിനുമുമ്പേ മേലധികാരിയുടെ ചോദ്യം ചെയ്യല്‍. അന്തരീക്ഷത്തില്‍ അമ്മയുടെ ആത്മാവു തേങ്ങുന്ന പോലൊരു ശബ്ദം! അസഭ്യവര്‍ഷം സഹിക്കാനാവാതെ ജോലി വിട്ടുപോരാന്‍ നോക്കിയപ്പോള്‍ അരലക്ഷം രൂപ കെട്ടിവെക്കണമെന്ന് ഉത്തരവ്! കോട്ടും സൂട്ടും ധരിച്ച മാന്യദേഹങ്ങള്‍ക്കുള്ളില്‍ മനുഷ്യരോ മൃഗങ്ങളോ എന്നു വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. മൃതദേഹം വിട്ടുകൊടുക്കാന്‍പോലും വിലപേശുന്ന ആസ്പത്രിവരാന്തയില്‍ നിന്ന് ആശ വിതുമ്പിയപ്പോള്‍ ചുറ്റുമുള്ള മുഖങ്ങളില്‍ നിസ്സംഗത. യജമാനന്മാര്‍ക്കെതിരെ ഒന്നു വിരലനക്കാന്‍പോലും ആരും മുതിര്‍ന്നില്ല. ഒന്നും സംഭവിക്കാത്ത മട്ടില്‍ എല്ലാവരും പതിവുജോലികളില്‍ മുഴുകി. തെക്കന്‍ ഡല്‍ഹിയിലെ പേരെടുത്ത സ്വകാര്യ ആസ്പത്രിയിലെ മലയാളി നഴ്‌സിന്റെ അനുഭവമാണിത്. ഒട്ടേറെ മോഹങ്ങളോടെ ഡല്‍ഹിക്കു തീവണ്ടി കയറിയ കോട്ടയം സ്വദേശി ആശയ്ക്ക് (യഥാര്‍ഥ പേരല്ല) ഡല്‍ഹി സമ്മാനിച്ചത് നടുക്കത്തിന്റെ ഓര്‍മകളും കടുത്ത നിരാശയും.

കഴിഞ്ഞ വര്‍ഷമായിരുന്നു ഈ സംഭവം. അമ്മയ്ക്ക് തീരേ സുഖമില്ലെന്നറിയിച്ചാണ് ആദ്യം നാട്ടില്‍ നിന്ന് ഫോണെത്തിയത്. ആശ അവധിക്കായി ആവര്‍ത്തിച്ചു ചോദിച്ചിട്ടും അധികൃതര്‍ സമ്മതിച്ചില്ല. അമ്മയുടെ ആരോഗ്യസ്ഥിതി അതിഗുരുതരമാണെന്നറിഞ്ഞതോടെ ആശ അനുമതിക്കു കാത്തുനില്‍ക്കാതെ നാട്ടിലേക്കു വണ്ടികയറി. അമ്മയെക്കണ്ട് പത്തു ദിവസത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് ആ ദുരന്തം. ഡല്‍ഹിയില്‍ വണ്ടിയിറങ്ങിയ ദിവസം അമ്മ ആശയെ വിട്ടുപോയി. ഉടന്‍ നാട്ടിലേക്കു മടങ്ങിയ ആശ അന്ത്യകര്‍മങ്ങളെല്ലാം കഴിഞ്ഞ് തിരിച്ച് ആസ്പത്രിയിലെത്തി. ജോലിയില്‍ തിരിച്ചു കയറാന്‍ മേലധികാരികള്‍ സമ്മതിച്ചില്ല. നടന്നതെല്ലാം വിവരിച്ചിട്ടും ആരുടെയും മനസ്സലിഞ്ഞില്ല. കരളുപൊള്ളുന്ന ശകാരവാക്കുകള്‍ കേട്ടപ്പോള്‍ സര്‍ട്ടിഫിക്കറ്റു തിരിച്ചുനല്‍കി തന്നെ ഒഴിവാക്കിക്കൊള്ളൂഎന്നായി ആശ. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അരലക്ഷം രൂപ പിഴയടയ്ക്കണമെന്ന് അധികൃതര്‍ ഒരേ വാശി. ഉള്ളതെല്ലാം അമ്മയുടെ ചികിത്സയ്ക്കും വീട്ടുകാര്‍ക്കും വേണ്ടി ചെലവഴിച്ച ആശയുടെ കൈയില്‍ ഒന്നുമില്ലായിരുന്നു. ഒടുവില്‍ നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇപ്പോള്‍ നഗരത്തിലെ മറ്റൊരു സ്വകാര്യ ആസ്പത്രിയില്‍ ആശ ജോലിയെടുക്കുന്നു.



ഡല്‍ഹിയടക്കമുള്ള നഗരങ്ങളിലെ സ്വകാര്യ ആസ്പത്രികളില്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസിക-തൊഴില്‍ പീഡനത്തിന്റെ ഇരകളിലൊരാള്‍ മാത്രമാണ് ഈ യുവതി. അത്യാധുനികസൗകര്യങ്ങളുണ്ടെന്ന് അവകാശവാദമുന്നയിച്ച് പരസ്യക്കമ്പോളത്തില്‍ തിളങ്ങുമ്പോഴും ലാഭക്കണ്ണുള്ള കൊള്ളക്കാരായി മാറുകയാണ് ഈ ആസ്പത്രികള്‍. ശരീരത്തിന്റെ മുറിവുകളും രോഗങ്ങളും തുന്നിക്കെട്ടാനും ഭേദമാക്കാനും ആസ്പത്രിയിലെത്തിയവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഒരുപക്ഷേ, പുറംലോകമറിയും. എന്നാല്‍, ആസ്പത്രികളുടെ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും പിന്നില്‍ പതിനായിരക്കണക്കിനു തൊഴിലാളികളുടെ വിയര്‍പ്പും വേവും വേദനയുമുണ്ടെന്ന് ആരും ചികഞ്ഞു ചിന്തിക്കാറില്ല.

മറുനാടന്‍ നഗരങ്ങളില്‍ തൊഴിലുടമകളുടെ ചൂഷണങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ ദേശഭേദങ്ങളില്ല. സര്‍ക്കാര്‍ ആസ്പത്രികളില്‍ 30,000 രൂപ ശമ്പളത്തില്‍ ഒരു നഴ്‌സ് ജോലിക്കു കയറുന്നുവെങ്കില്‍ സ്വകാര്യആസ്പത്രികളില്‍ തുടക്കക്കാര്‍ക്ക് ലഭിക്കുന്നത് 6000 രൂപ മുതല്‍ പരമാവധി 8000 രൂപ വരെ. ഈ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലി. മൂന്നരവര്‍ഷത്തെ നഴ്‌സിങ് ഡിപ്ലോമയോ നാലുവര്‍ഷത്തെ ബി.എസ്‌സി. നഴ്‌സിങ്ങോ ഇനി എം.എസ്‌സി. തന്നെയോ പാസായി ജോലിക്കു കയറുന്നവര്‍ക്കെല്ലാം ശമ്പളനിരക്കില്‍ ഒരു വ്യത്യാസവുമില്ല. രണ്ടോ മൂന്നോ വര്‍ഷം ഏതെങ്കിലും ആസ്പത്രിയില്‍ ജോലിയെടുത്ത പരിചയത്തില്‍ മറ്റൊരാസ്പത്രിയില്‍ ചേര്‍ന്നാലും ഇതേ ശമ്പളത്തില്‍ ജോലിക്കു കയറേണ്ടി വരുന്നു. നഴ്‌സിങ് ബിരുദത്തിന്റെ പ്രാധാന്യമോ പ്രായോഗികപരിചയത്തിന്റെ അളവോ മാനദണ്ഡമാക്കി ആരെയും കൂടിയ ശമ്പളത്തില്‍ നിയമിക്കാന്‍ ആസ്പത്രികള്‍ മുതിരാറില്ല.

ജോലിക്കുചേരാന്‍ എന്തൊക്കെയാണ് വ്യവസ്ഥകള്‍? യഥാര്‍ഥ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുകളെല്ലാം ആസ്പത്രി മാനേജ്‌മെന്റില്‍ ഏല്‍പ്പിച്ചിരിക്കണം. നിശ്ചിതകാലത്തേക്കുള്ള ബോണ്ടില്‍ ഒപ്പിട്ട ശേഷമേ നിയമന ഉത്തരവു നല്‍കൂ. ഡല്‍ഹിയിലെ ഖേത്ര മൂല്‍ഛന്ദ് ആസ്പത്രിയില്‍ നഴ്‌സിങ് സൂപ്രണ്ട് റാങ്കിലുള്ള നഴ്‌സ് പോലും ജോലിയെടുക്കുന്നത് മൂന്നുലക്ഷം രൂപയുടെ സര്‍വീസ് ബോണ്ടിലാണത്രെ. കാലാവധിയൊക്കെ നിശ്ചയിക്കുമെങ്കിലും നഴ്‌സുമാര്‍ ജോലിയെടുക്കുന്ന കാലത്തോളം ബോണ്ട് അവരുടെ പേരിലുണ്ടാവുമെന്നതാണ് യാഥാര്‍ഥ്യം. ജോലി ഉപേക്ഷിക്കണമെങ്കില്‍ ബോണ്ട് ലംഘിച്ചതിന്റെ പിഴയടയ്ക്കണം. അരലക്ഷം രൂപയില്‍ തുടങ്ങുന്നതാണ് ഈ പിഴപ്പണം. തുകയടച്ചെങ്കിലേ ആസ്പത്രിയില്‍ ഏല്‍പ്പിച്ച നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു ലഭിക്കൂ. എല്ലാം നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ചോദ്യംചെയ്ത് നേരംകളയാനോ പ്രശ്‌നമുണ്ടാക്കി പുലിവാല്‍ പിടിക്കാനോ നഴ്‌സുമാരാരും മിനക്കെടാറില്ല.

സ്വകാര്യ ആസ്പത്രികളില്‍ നഴ്‌സുമാരുടെ തൊഴില്‍ ദുരിതങ്ങള്‍ എണ്ണിപ്പറയുന്നതിനേക്കാള്‍ എളുപ്പം അവരില്‍ ചിലരുടെ നേരനുഭവങ്ങള്‍ വിവരിക്കുന്നതായിരിക്കും. കാരണം, ഇതൊന്നും ഒരാളുടെമാത്രം പ്രശ്‌നമല്ല എന്നതുതന്നെ. ഡല്‍ഹി സാകേത് ആസ്പത്രിയിലെ നഴ്‌സുമാരായിരുന്നു കൊല്ലം സ്വദേശികളായ മയൂരി മണിയനും മിജോ ജോസഫും. നാലുലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് ഇരുവരും പഠിച്ചത്. തിരിച്ചടവുസമയം അതിക്രമിച്ചിരിക്കുന്നു. ആസ്പത്രിയിലെ 8,000 രൂപ ശമ്പളം എല്ലാ ചെലവുകള്‍ക്കുമായി തികയുന്നില്ല. നല്ല തൊഴിലവസരം ലഭിച്ചപ്പോള്‍ യു.എ.ഇ.യില്‍ പോവാന്‍ തീരുമാനിച്ചു. എന്നാല്‍, ആസ്പത്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഒരുലക്ഷം രൂപ പിഴയടച്ചാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു മറുപടി. ഇതേ ആസ്പത്രിയിലെ നഴ്‌സായ കോട്ടയം സ്വദേശി സ്‌നേഹ സൂസന്‍ രാജിവെച്ച് നാട്ടില്‍പ്പോവാന്‍ തീരുമാനിച്ചപ്പോള്‍ ആവശ്യപ്പെട്ടത് അരലക്ഷം രൂപ.
അര്‍ബുദരോഗിയായ അമ്മയെ ചികിത്സിക്കാന്‍ നാട്ടിലേക്കു പോവാന്‍ തീരുമാനിച്ച കൊല്ലം സ്വദേശി ആന്‍സിക്കുമുണ്ടായി ഇതേ അനുഭവം. ഇന്ദ്രപ്രസ്ഥ അപ്പോളോ ആസ്പത്രിയിലെ നഴ്‌സായിരുന്നു ആന്‍സി. രാജിവെച്ചു പോകണമെങ്കില്‍ അരലക്ഷം രൂപ അടച്ചേ തീരൂവെന്ന് ആസ്പത്രി അധികൃതരുടെ വാശി. പണമടച്ചില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റു തിരിച്ചു നല്‍കില്ലെന്നായിരുന്നു ഈ മലയാളി നഴ്‌സുമാരോടെല്ലാമുള്ള ആസ്പത്രിക്കാരുടെ ഭീഷണി. ഒടുവില്‍ പ്രവാസി ലീഗല്‍ സെല്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി നഴ്‌സുമാരുടെ രക്ഷയ്‌ക്കെത്തി. 
അടിച്ചമര്‍ത്തലിനൊടുവില്‍ ഉണര്‍ന്ന അവകാശബോധം

വ്യക്തിജീവിതത്തിലെ സ്വാഭാവികതയ്ക്കു പോലും തടസ്സമാവുമ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു തൊഴില്‍?' -മനസ്സു നീറ്റുന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മലയാളി ചോദിക്കുന്നു. യു.പി. നോയ്ഡയിലെ സ്വകാര്യ ആസ്പത്രിയിലെ ഈ മലയാളി നഴ്‌സ് വിവാഹശേഷം ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് അധികൃതര്‍ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു. പ്രസവാവധിയും ആനുകൂല്യവും നല്‍കാനുള്ള വിമുഖതയായിരുന്നു കാരണം. മൂന്നു വര്‍ഷക്കാലം അവിടെ ജോലി ചെയ്ത ഈ കോട്ടയം സ്വദേശിനിയുടെ നിയമന ഉത്തരവില്‍ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യമൊക്കെ രേഖപ്പെടുത്തിയിരുന്നെങ്കിലും ചില്ലിക്കാശു നല്‍കാന്‍ ആസ്പത്രി തയ്യാറായില്ല. ജോലി വിട്ടൊഴിയുമ്പോള്‍ ഭൂരിഭാഗവും ഇതൊന്നും അന്വേഷിക്കാറില്ലെന്നതാണ് വാസ്തവം. പലയിടത്തും പി.എഫ്. ആനുകൂല്യം കടലാസില്‍ മാത്രമായിരിക്കും. ഇന്‍ഷുറന്‍സ്, മെഡിക്കല്‍ അവധി, പൊതുഅവധി, ഇന്‍ക്രിമെന്റ് എന്നൊക്കെയുള്ള അവകാശവാക്കുകള്‍ സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ക്ക് കേട്ടറിവു മാത്രമേയുള്ളൂ.

അടിച്ചേല്‍പ്പിക്കുന്ന ജോലിഭാരമാണ് മറ്റൊരു പ്രശ്‌നം. ആറു മണിക്കൂര്‍ ജോലിയെന്നതാണ് വെപ്പെങ്കിലും പത്തും പതിനൊന്നും മണിക്കൂറാവാതെ പോവാനാവില്ല. ചിലപ്പോള്‍ ജോലിസമയം രാത്രി ഷിഫ്റ്റിലേക്കും നീളും. അധികജോലിക്ക് അധികശമ്പളമൊന്നും നല്‍കില്ല. അവധിയൊന്നും ലഭിക്കാതെ മാസത്തില്‍ 27-28 ദിവസങ്ങള്‍ ജോലിയെടുക്കേണ്ടി വന്നിട്ടുണ്ടെന്നാണ് യു.പി.യിലെ മറ്റൊരു മലയാളി നഴ്‌സായ സതീഷിന്റെ വെളിപ്പെടുത്തല്‍. പത്തും പന്ത്രണ്ടും ദിവസം രാത്രി ഡ്യൂട്ടി ചെയ്യാനും നിര്‍ബന്ധിക്കപ്പെട്ടു. പ്രതിമാസ പ്രവൃത്തിദിനങ്ങള്‍ 22 ആക്കണമെന്നും രാത്രി ഡ്യൂട്ടി മാസത്തില്‍ ഏഴെണ്ണമാക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. നഴ്‌സുമാര്‍ക്ക് അസുഖം വന്നാല്‍ പോലും അമിതജോലിയെടുപ്പിക്കുന്നതില്‍ ഒരു കനിവുമില്ല. നട്ടെല്ലിനു ക്ഷതമേറ്റ മലയാളി നഴ്‌സ് വസന്ത്കുഞ്ജിലെ ആസ്പത്രിയില്‍ നിന്നു രാജിവെച്ചത് ജോലിഭാരത്തെ തുടര്‍ന്നായിരുന്നു.

കിഴക്കന്‍ ഡല്‍ഹി കഡ്കഡൂമയിലെ ആസ്പത്രിയില്‍ ജോലിയെടുക്കുന്ന നഴ്‌സുമാരുടെ മുറിയില്‍ ആറു മുതല്‍ പത്തു പേര്‍ വരെയാണ് താമസം. കൂടുതല്‍ സൗകര്യമുള്ള മുറിയെന്ന മോഹമുണ്ടെങ്കിലും തുച്ഛശമ്പളം വാടകയ്ക്കു തികയാത്തതിനാല്‍ ആഗ്രഹം അടക്കി ജീവിതം ഉന്തിനീക്കുന്നു. ഒരു നഴ്‌സിന് എത്ര രോഗികളെ ഒരു സമയം പരിചരിക്കാനാവും? വാര്‍ഡില്‍ ആറു രോഗികള്‍ക്ക് ഒരു നഴ്‌സും ഐ. സി. യുവില്‍ ഒരു രോഗിക്ക് ഒരു നഴ്‌സെന്നുമാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അനുപാതം. എന്നാല്‍ സ്വകാര്യ ആസ്പത്രികളില്‍ ഇതു പാലിക്കപ്പെടുന്നില്ല. പലയിടത്തും ഒരു നഴ്‌സിന് പന്ത്രണ്ടു രോഗികളെ വരെ ശുശ്രൂഷിക്കേണ്ടി വരുന്നു. രോഗികള്‍ അത്യാസന്നനിലയില്‍ കിടക്കുന്ന ഐ.സി.യു.വിലാകട്ടെ രണ്ടും മൂന്നും പേരെ പരിചരിക്കേണ്ടി വരും. ഈ സ്ഥിതിയില്‍ ഓരോ രോഗിക്കും വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ നഴ്‌സുമാര്‍ക്കു കഴിയില്ലെന്ന പ്രശ്‌നം ആസ്പത്രികള്‍ ഗൗനിക്കാറില്ല.

അടിച്ചമര്‍ത്തലുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതീജീവനശ്രമങ്ങള്‍ സ്വാഭാവികം. ഒരുപക്ഷേ, ചെറുത്തുനില്‍പ്പിനുള്ള വഴികളില്‍ ആത്മഹത്യയും ഇടംപിടിക്കുന്നു. കഴിഞ്ഞ മാസം മുംബൈയില്‍ സംഭവിച്ചത് അതാണ്. വാധ്ര ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ആസ്പത്രിയിലെ സ്റ്റാഫ് നഴ്‌സ് ബീന ബേബി ഒക്ടോബര്‍ 18ന് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. സ്വകാര്യ ആസ്പത്രികളില്‍ ജീവനും ജീവിതവും വഴിമുട്ടി നില്‍ക്കുന്ന നഴ്‌സുമാരുടെ പ്രതിബിംബമായി മാറുകയായിരുന്നു ഈ യുവതി.

ഐ.സി.യു.വിലായിരുന്നു ബീനയുടെ ഡ്യൂട്ടി. രോഗിയുടെ ചികിത്സാരേഖകള്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ആസ്പത്രി അധികൃതര്‍ തൊടുപുഴ സ്വദേശിനിയായ ഈ നഴ്‌സിന്റെ തലയില്‍ കെട്ടിവെച്ചു. പീഡനം സഹിക്കാനാവാതെ ബീന രാജിവെക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. നിരന്തരഭീഷണിക്കൊടുവില്‍ മനംനൊന്ത് ബീന ആത്മഹത്യ ചെയ്‌തെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം.

ഒരു ജീവനക്കാരി ബലിയാടായിട്ടും കണ്ണുതുറക്കാത്ത ആസ്പത്രി അധികൃതര്‍ക്കെതിരെ മലയാളികളടക്കം മുന്നൂറോളം നഴ്‌സുമാര്‍ തെരുവിലിറങ്ങി. പോലീസ് ലാത്തിച്ചാര്‍ജും മറ്റുമൊക്കെയായി സംഘര്‍ഷാവസ്ഥയായിട്ടും നഴ്‌സുമാര്‍ സമരം നിര്‍ത്തിയില്ല. ഒടുവില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.പി.മാരായ പി.ടി. തോമസ്, ആന്റോ ആന്റണി തുടങ്ങിയവരൊക്കെ ഇടപെട്ട് സമരം അവസാനിപ്പിച്ചു. ആസ്പത്രിയില്‍ പിടിച്ചുവെച്ച നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുകളെല്ലാം അധികൃതര്‍ തിരിച്ചു നല്‍കി. ആവശ്യമുള്ളവര്‍ക്ക് പരിശീലന സര്‍ട്ടിഫിക്കറ്റുകളും നല്‍കി. സമരം ചെയ്തവരില്‍ 120 പേര്‍ ആസ്പത്രി വിട്ടു, ബാക്കിയുള്ളവര്‍ തുടരുന്നു. നഴ്‌സുമാര്‍ നേരിടുന്ന തൊഴില്‍ചൂഷണങ്ങളിലേക്ക് വിരല്‍ചൂണ്ടാനായതാണ് ഈ സമരത്തിന്റെ നേട്ടം.

സഹിച്ചുനിവൃത്തിയില്ലാതെ നഴ്‌സുമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ കൊല്‍ക്കത്ത മുകുന്ദ്പുരില്‍ സംഭവിച്ചതും ഇതാണ്. രവീന്ദ്രനാഥ് ടാഗോര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസിലെ 1200 നഴ്‌സുമാരാണ് കൂട്ടത്തോടെ രാജി ഭീഷണി മുഴക്കിയത്. ഇതില്‍ ആയിരത്തോളം പേര്‍ മലയാളികളാണ്. കാലങ്ങളായി 8000 രൂപയാണ് ഇവരുടെ ശമ്പളം. മാനസികപീഡനം അവസാനിപ്പിക്കുക, ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അവര്‍ നിവേദനം നല്‍കി. 15 ദിവസത്തെ സമയപരിധിയും നല്‍കിയിട്ടുണ്ട്. പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മറ്റൊരു പ്രക്ഷോഭത്തിന് വരുംദിവസങ്ങളില്‍ കൊല്‍ക്കത്ത സാക്ഷിയാവും.

ആസ്പത്രികളില്‍ ഒറ്റയാള്‍ ശബ്ദങ്ങളില്‍ ഒതുങ്ങിയിരുന്ന ചെറുത്തുനില്‍പ്പുകള്‍ സമീപകാലത്ത് സംഘടിതരൂപമാര്‍ജിച്ചത് ആദ്യം ഡല്‍ഹിയിലായിരുന്നു. 2009 ഡിസംബറില്‍ തുഗ്ലക്കാബാദ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയയിലെ ബത്ര ആസ്പത്രിയില്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ പണിമുടക്കി ധര്‍ണയിരുന്നു. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും മലയാളി സംഘടനകളുമെല്ലാം കക്ഷിഭേദമില്ലാതെ സമരക്കാരെ പിന്തുണച്ചു. ഇവിടെ അഞ്ഞൂറോളം നഴ്‌സുമാരുണ്ടായിരുന്നു. ശമ്പളം 7000 രൂപ മുതല്‍ 8500 രൂപ വരെ മാത്രം. കൊടുംതണുപ്പിനെ വകവെക്കാതെ നഴ്‌സുമാര്‍ ഒരാഴ്ച ധര്‍ണയിരുന്നപ്പോള്‍ ഒന്നര മാസത്തിനുള്ളില്‍ ശമ്പളം കൂട്ടാമെന്ന് അധികൃതര്‍ വാക്കു നല്‍കി. 
( ശേഷം രണ്ടാം  ഭാഗത്തില്‍ )

1 comment:

ജെ എസ് said...

good article. I appreciate your attempt to write a blog related to nurses issue..all the best.