നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Sunday, December 4, 2011

തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു


ഒരു നഴ്സിനെ സംബന്ധിച്ചിടത്തോളം പീഡനകാലം അവളുടെ നഴ്സിംഗ് പഠനത്തോടൊപ്പം ആരംഭിക്കുകയാണ്. അഡ്മിഷന്‍ തുടങ്ങുമ്പോള്‍ മുതല്‍ അവള്‍ ഇരയാക്കപ്പെടുകയാണ്. ചിലര്‍ ഇതിനെ അതിജീവിക്കുകയോ അല്ലെങ്കില്‍ വിധിയെന്ന് സ്വയം മനസ്സിനെ ബോധ്യപ്പെടുത്തി പീഡനങ്ങളെ പെണ്ണിന്റെ ജീവിതത്തിന്റെ ഭാഗമാക്കി ആത്മനിന്ദയോടെ കാലം കഴിച്ചു കൂട്ടുകയോ ചെയ്യുന്നു. മറ്റു ചില പാവങ്ങള്‍ മരണം എന്ന എളുപ്പ വഴിയിലൂടെ തന്നെ തോല്‍പ്പിച്ച സമൂഹത്തോട് പകരം വീട്ടുന്നു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുടെ തായ് വേരുകളാണ് ഇവിടെ അറുക്കപ്പെടുന്നത് . നഷ്ടം ഈ പാവം കുടുംബത്തിനു മാത്രം. ഈ കുടുംബത്തിന്റെ ദുഖത്തില്‍ നമുക്കും പങ്കു ചേരാം.

(വാര്‍ത്ത കടപ്പാട് : മാതൃഭൂമി 04/12/11)

തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: കോളേജിലെ മാനസികപീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി 16 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. മംഗലാപുത്തെ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥിനിയും തിരുവല്ല പൊടിയാടി കോട്ടാത്തിപറമ്പില്‍ ശാരദാലയത്തില്‍ ദേവദാസിന്റെ മകളുമായ ശ്രുതിദാസാണ്(17) കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

മംഗലാപുരത്തെ ന്യൂ മാംഗ്ലൂര്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ബി.എസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന ശ്രുതി നവംബര്‍ 17 നാണ് തിരുവല്ലയിലെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. നഴ്‌സിങ് കോളേജിലെ ട്യൂട്ടറും വാര്‍ഡനുംചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും മാനസികരോഗിയെന്നു മുദ്രകുത്തുകയും ചെയ്തതില്‍ മനംനൊന്തായിരുന്നു ശ്രുതി ആത്മഹത്യക്ക് ശ്രമിച്ചത്. എഴുപതുശതമാനത്തോളം പൊള്ളലേറ്റാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊള്ളലേറ്റ ശ്രുതിക്ക് അണുബാധയും ഉണ്ടായിരുന്നു. സംസാരശേഷിയും നഷ്ടമായി. വെള്ളം പോലും കുടിക്കാന്‍ പറ്റാതെ മൂന്നുദിവസമായി പൂര്‍ണ അവശതയിലായിരുന്നു.

നിര്‍ധന കുടുംബത്തിലെ അംഗമായ ശ്രുതി ബാങ്ക് വായ്പയെടുത്താണ് പഠനത്തിനുചേര്‍ന്നത്.

സിന്ധുവാണ് ശ്രുതിയുടെ അമ്മ. സഹോദരന്‍: ശ്രീജിത്ത് (തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ്. പത്താംക്ലാസ് വിദ്യാര്‍ഥി). ശ്രുതിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന് തിരുവല്ലയിലെ വീട്ടില്‍ എത്തിച്ചു. വൈകീട്ട് പിതൃസഹോദരന്റെ വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടന്നു.

3 comments:

Nelson Joseph said...

ഏറ്റവും അധികം ജോലി ചെയ്യുകയും അര്‍ഹമായ വേതനം ലഭിക്കാത്തതുമായ profession ആണ് കേരളത്തിലെ നഴ്സിംഗ് profession. 18 മണിക്കൂര്‍ വരെ ചിലപ്പോള്‍ ജോലി ചെയ്യേണ്ടി വരുന്നു. കൂടാതെ പല ആശുപത്രി അധികാരികളും doctors ഉം രോഗിയുടെ ബന്ധുക്കളും ഇവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലം സഹിച്ചും ക്ഷമിച്ചും രോഗിയോട് വളരെ മര്യാദയ്ക്ക് പെരുമാറുന്ന ഇവരോട് ഇങ്ങനെ ചെയ്യാന്‍ കന്യാസ്ത്രി-കള്ളുകച്ചവട-കഴുത്തറപ്പന്‍ ആശുപത്രി അധികാരികള്‍ക്ക് എങ്ങനെ സാധിക്കുന്നു?
നേഴ്സ് മാരോട് ഏറ്റവും ക്രൂരത കാണിക്കുന്നത് മദര്‍ തെരേസയുടെയും Florence Nightingale ന്റെയും ഫാദര്‍ ഡാമിയന്‍ ന്റെയും ഒക്കെ പിന്മുറക്കാര്‍ ആയ കന്യാസ്ത്രികളുടെയും അച്ചന്മാരുടെയും ആശുപത്രികള്‍ ആണ് എന്നത് വിരോധാഭാസം ആണ്.
വിദേശ ജോലിയും വലിയ ശമ്പളവും പ്രതീക്ഷിച്ചു നഴ്സിംഗ് പഠിക്കുന്ന ഒരു ചെറിയ ശതമാനം ഒഴികെ ബഹുഭൂരിപക്ഷവും ഈ ജോലി ഒരു സേവനമായി കരുതുകയും, സമൂഹത്തിന്റെ ഉപ്പായി മാറുന്നവരും ആണെന്നതില്‍ തര്‍ക്കമില്ല. എല്ലാ നേഴ്സ് മാര്‍ക്കും എന്റെ സ്നേഹബഹുമാനങ്ങള്‍..അവരുടെ സമരത്തിന്‌ പൂര്‍ണ പിന്തുണയും...God Bless...

kmohan said...

i do wholeheartedly my supports for you all

Angel Mary said...

@ നെല്‍സന്‍
@ മോഹന്‍

വന്നതിനും സഹകരണ വാഗ്ദാനത്തിനും നന്ദി! തുടര്‍ന്നും പിന്തുണ പ്രതീക്ഷിക്കുന്നു!