നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Wednesday, December 28, 2011

വലിച്ചെറിയൂ ഈ അടിമച്ചങ്ങലകള്‍......!

മുംബയിലെയും ഡല്‍ഹിയിലെയും സമരങ്ങളെ കുറിച്ച് വികാരം  കൊള്ളുകയും   വാചാലരാകുകയും  ചെയ്യുന്ന  മലയാളിയുടെ ഇരട്ടത്താപ്പിന്റെ വൃത്തികെട്ട മുഖമാണ് ഇവിടെ അനാവരണം   ചെയ്യപ്പെടുന്നത്. അന്യ നാട്ടില്‍ പീഡനം അനുഭവിക്കുന്ന മക്കളെക്കുറിച്ച് വേവലാതിപ്പെടുന്ന  മാതാപിതാക്കന്മാര്‍ സാക്ഷര കേരളത്തില്‍ സ്വന്തം വീട്ടുമുറ്റത്ത് നടക്കുന്ന പലതും കണ്ടില്ലെന്നു നടിക്കുകയാണോ? സമരങ്ങളുടെ വേലിയേറ്റം കഴിഞ്ഞു.പേരിനു ചില വാഗ്ദാനങ്ങള്‍,പഠനങ്ങള്‍,കമ്മീഷനുകള്‍,.....! അതിനപ്പുറം എന്തെങ്കിലും നേട്ടം പാവം നേഴ്സുമാര്‍ക്ക് ഉണ്ടാവുമോ? കണ്ടറിയണം!



Sunday, December 25, 2011

ക്രിസ്‌മസ്‌ രാവിലും സമരവുമായി പുഷ്‌പഗിരിയില്‍ നഴ്‌സുമാര്‍


ലോകമെങ്ങും ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുമ്പോള്‍ ചെകുത്താന്റെ മനസുമായി ജീവിക്കുന്ന പുഷ്പഗിരിയിലെ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും മനസ്സില്‍ നിന്നും ക്രിസ്തു പടിയിറങ്ങി യിരിക്കുന്നു. ക്രിസ്തുദേവന്റെ പേരില്‍  ഇവര്‍ കാട്ടിക്കൂട്ടുന്നത് എന്തെന്ന് ഇവര്‍ അറിയായ്ക കൊണ്ട്  കര്‍ത്താവു പറഞ്ഞ  പ്രാര്‍ത്ഥന  തന്നെ  നമുക്കും ആവര്‍ത്തിക്കാം."കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്ക കൊണ്ട് ഇവരോട് ക്ഷമിക്കേണമേ!". 

തിരുവല്ല: ക്രിസ്‌മസ്‌ രാവു പിന്നിട്ട്‌ പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം മൂന്നാംദിവസത്തിലേക്ക്‌.

സ്‌റ്റാഫ്‌ നഴ്‌സായി ജോലി ചെയ്‌തിരുന്ന 43 നഴ്‌സുമാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുക, പുറത്തുനിന്ന്‌ ട്രെയിനിയായി 30 പേരെ നിയമിച്ച നടപടി പിന്‍വലിക്കുക, പുഷ്‌പഗിരിയില്‍ പഠിച്ച്‌ ആറുമാസം ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തവരെ നഴ്‌സായി നിയമിക്കുക, അപ്പോയ്‌മെന്റ്‌ ലെറ്റര്‍, സാലറി പ്രോമിസറിനോട്ട്‌ സാലറി സ്ലിപ്‌, എക്‌സ്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ ഓള്‍ ഇന്ത്യ പ്രൈവറ്റ്‌ നഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുഷ്‌പഗിരി ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്‌.
രണ്ടുദിവസമായി തുടരുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ ആന്റോ ആന്റണി എം.പി. സമരപ്പന്തലിലെ നഴ്‌സുമാരുടെ എല്ലാ കാര്യങ്ങളും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയ്‌ക്ക് അനുകൂലമായ തീരുമാനമാണ്‌ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നതെന്നും അറിയിച്ചു. എന്നാല്‍ പിരിച്ചുവിട്ട 43 നഴ്‌സുമാരെ തിരിച്ചെടുക്കുമെന്നും ഇവര്‍ക്ക്‌ നേരത്തേ കിട്ടിയിരുന്ന വേതനം തന്നെ ലഭിക്കുമെന്നും അദ്ദേഹം സമരക്കാരെ അറിയിച്ചു.
നേരത്തേ കിട്ടിയ തുക മതിയാകില്ലെന്നും സര്‍ക്കാര്‍ അംഗീകരിച്ച വേതനം നല്‍കണമെന്നും നഴ്‌സുമാരെ മാനുഷിക പരിഗണന നല്‍കാതെ മാനേജ്‌മെന്റ്‌ പീഡിപ്പിക്കുയാണെന്നും മതപരമായ അവകാശങ്ങള്‍ പോലും ആശുപത്രിയില്‍ ലഭിക്കുന്നില്ലന്നും ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും പ്രതിനിധികള്‍ അറിയിച്ചു.
സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍, ഡല്‍ഹി പ്രൈവറ്റ്‌ നഴ്‌സിംഗ്‌ അസോസിയേഷന്‍. മുംബൈ നഴ്‌സിംഗ്‌ പ്രൈവറ്റ്‌അസോസിയേഷന്‍ എന്നിവര്‍ ഇന്നലെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

സമരം  ചെയ്യുന്ന നഴ്സുമാര്‍ക്ക് ക്രിസ്മസ് പുതു വത്സരാശംസകള്‍! ഒപ്പം വിജയാശംസകളും!

(സമരം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ്:അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാനസാന്തരമുണ്ടാകാന്‍ കര്‍ത്താവ്‌ നേരിട്ട് വരേണ്ടതിനാല്‍ പുഷ്പഗിരിയിലെ സമരം ഉടനെ തീരുമെന്ന് പ്രതീക്ഷിക്കേണ്ട!)

നെഴ്സുമാരെ പറ്റിക്കാന്‍ ജനപ്രതിനിധിയും !


എം.പി. പറഞ്ഞു പറ്റിച്ചു:നഴ്‌സുമാര്‍
തിരുവല്ല: തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ എല്ലാംഅംഗീകരിച്ചെന്നു പറഞ്ഞ്‌ എം.പി. പറ്റിക്കുകയായിരുന്നുവെന്ന്‌ നഴ്‌സിംഗ്‌ പ്രതിനിധികള്‍. പ്രധാനാവശ്യമായ വേതന വര്‍ധനയെപ്പറ്റി ചര്‍ച്ച ചെയ്യാതെ സമരം ഒത്തുതീര്‍പ്പാക്കിയെന്നാണ്‌ എം.പി. പറയുന്നത്‌. പിരിച്ചുവിട്ട 43 നഴ്‌സുമാരെ തിരിച്ചെടുത്താലും അവര്‍ക്ക്‌ നേരത്തെ കിട്ടിയിരുന്ന ശമ്പളം മാത്രമേ നല്‍കുകയുള്ളൂവെന്നും അവര്‍ മാര്‍ച്ച്‌ വരെ ജോലി ചെയ്യണമെന്നും പറയുന്നതു ശരിയല്ല. ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സിലിലെ അംഗമെന്നനിലയില്‍ തങ്ങളുടെ കാര്യം കേള്‍ക്കാതെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന്‌ എം.പി. സംസാരിക്കുകയായിരുന്നു.

മാനേജ്‌മെന്റുമായി ധാരണയെത്തിയശേഷം തങ്ങളെ വിളിച്ചുവരുത്തി എം.പി. അപമാനിക്കുകയായിരുന്നുവെന്നും പുഷ്‌പഗിരി ആശുപത്രിയിലെ സ്‌റ്റാഫ്‌ നഴ്‌സുമാരായ മജോ കെ. ജോണ്‍, സബിന്‍, നിബു, അന്‍സല്‍ എന്നിവര്‍ ആരോപിച്ചു.
(വാര്‍ത്ത കടപ്പാട്: മംഗളം)

എലൈറ്റ്‌ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ത്തു


സമര വിജയം നേടിയ നേഴ്സുമാര്‍ക്ക് അഭിവാദ്യങ്ങള്‍!
തൃശൂര്‍: യു.എന്‍.എ.യുടെ നേതൃത്വത്തില്‍ നാലു ദിവസമായി കൂര്‍ക്കഞ്ചേരി എലൈറ്റ്‌ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍ത്തു. യൂണിയന്റെ ആവശ്യങ്ങള്‍ ഇന്നലെ വൈകിട്ട്‌ നടന്ന ചര്‍ച്ചയില്‍ മനേജ്‌മെന്റ്‌ പരിഗണിച്ചതിനെത്തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്‌. കോണ്‍ട്രാക്‌ട് സമ്പ്രദായം നിര്‍ത്തലാക്കാനും പുറത്താക്കിയ രണ്ടു നഴ്‌സുമാരെ തിരിച്ചെടുക്കാനും രണ്ടുവര്‍ഷം കഴിഞ്ഞ എല്ലാ നഴ്‌സുമാരെയും സ്‌ഥിരമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ജനുവരി ഒന്നുമുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

ചര്‍ച്ചയില്‍ എലൈറ്റ്‌ മിഷന്‍ ആശുപത്രി എം.ഡി. ഡോ. കെ.കെ. മോഹന്‍ദാസ്‌, ഡിസ്‌ട്രിക്‌ട് ലേബര്‍ ഓഫീസര്‍, യു.എന്‍.എ. നേതാക്കള്‍, മറ്റു രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ആശുപത്രിയിലെ 250 ഓളം നഴ്‌സുമാര്‍ അനിശ്‌ചിതകാലസമരം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. മൂന്നുദിവസം മുമ്പാണ്‌ യുണൈറ്റഡ്‌ നഴ്‌സസിന്റെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നിലെ മൈതാനത്തു സമരം ആരംഭിച്ചത്‌. ജീവനക്കാര്‍ സമരത്തിലായതോടെ നഴ്‌സിംഗ്‌ വിദ്യാര്‍ഥികളെക്കൊണ്ട്‌ വിശ്രമമില്ലാതെ പണിയെടുപ്പിച്ച്‌ രോഗികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അധികൃതരെന്ന്‌ പരാതിയുണ്ടായിരുന്നു.

വിശ്രമ വേളകളില്ലാതെ പണിയെടുത്ത്‌ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണതോടെയാണു ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്‌. വിദ്യാര്‍ഥികള്‍ക്കു ക്രിസ്‌മസ്‌ അവധി പോലും നല്‍കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു അധികാരികള്‍. രോഗികള്‍ ആശുപത്രിവിട്ടു പ്രശ്‌നം പുറംലോകം അറിയാതിരിക്കാന്‍ ചികിത്സയ്‌ക്കു മതിയായ ജീവനക്കാരുണ്ടെന്നു നുണപ്രചാരണം നടത്തി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു ആശുപത്രിയും മാനേജ്‌മെന്റും.

ക്രിസ്‌മസ്‌ അവധിക്കായുള്ള ജീവനക്കാര്‍ പുറത്തു പോയതോടെ തല്‍ക്കാലത്തേക്കു പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പുമില്ലാതെയായി. സമരത്തെത്തുടര്‍ന്ന്‌ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയാണെന്ന്‌ മനസിലാക്കിയ അധികൃതര്‍ ഒത്തു തീര്‍പ്പിലേക്കെത്തുകയായിരുന്നു.

നഴ്സുമാരുടെ ദുരിതം -കൌമുദി മുഖപ്രസംഗം.

നേഴ്സുമാരുടെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കേരള കൌമുദിയുടെ മുഖപ്രസംഗം.


എലൈറ്റിലും പുഷ്പഗിരിയിലും നഴ്സുമാരുടെ സമരം!

കേരളത്തിലും സമരത്തിന്റെ അലയൊലികള്‍. ചൂഷണത്തിന്റെ കാലം അവസാനിക്കുമോ? ഒരു സുവര്‍ണ്ണ കാലം ഒന്നും വന്നില്ലെങ്കിലും മാന്യമായ ഒരു തൊഴില്‍ സാഹചര്യം, മാന്യമായ ശമ്പളം,......???


(വീഡിയോ:കടപ്പാട്,ഇന്ത്യാവിഷന്‍ )

(വാര്‍ത്ത കടപ്പാട്:മറുനാടന്‍ മലയാളി)
സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യങ്ങള്‍!

Saturday, December 24, 2011

മലയാളി വിദ്യാര്‍ഥിനിക്ക് എയിംസിലെ പുരസ്‌കാരം!

ഐറിന്‍ , അഭിനന്ദനങ്ങള്‍!



ന്യൂഡല്‍ഹി:ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്) ലെ പ്രദം ബജാജ് പുരസ്‌കാരം മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ചു. ബി.എസ്‌സി. നഴ്‌സിങ് ഓണേഴ്‌സ് വിദ്യാര്‍ഥിനി ഐറിന്‍ മാത്യുവിനാണ് പുരസ്‌കാരം. കോട്ടയം കൊടുങ്ങൂര്‍ വെട്ടിയാങ്കല്‍ എം. മാത്യു - മേഴ്‌സി ദമ്പതിമാരുടെ മകളാണ്. കമ്യൂണിറ്റി ഹെല്‍ത്ത് വിഷയത്തിലെ പ്രാഗല്ഭ്യത്തിനുള്ളതാണ് പ്രദം ബജാജ് പുരസ്‌കാരം. എയിംസ് ബിരുദദാനച്ചടങ്ങില്‍ ദേശീയ ഉപദേശക സമിതി അധ്യക്ഷ സോണിയാഗാന്ധി പുരസ്‌കാരദാനം നിര്‍വഹിച്ചു.
(കടപ്പാട്: മാതൃഭൂമി)